ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചു
ടെഹ്റാൻ | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന െവച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാൻ അറിയിച്ചു. 16 ഇന്ത്യക്കാരുൾപ്പെടെ 24 ജീവനക്കാരെയാണ് വിട്ടയച്ചത്.
കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആൻ ടെസ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ചിരുന്നു. ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി വി ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ് സുമേഷ് (31) എന്നിവരാണുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.
ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്റാഈൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.