ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവ്, ജലനിരപ്പ് 2357.32 അടിക്ക് മുകളിൽ

 ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവ്, ജലനിരപ്പ് 2357.32 അടിക്ക് മുകളിൽ 


ഇടുക്കി: കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വർധനവ്. കഴിഞ്ഞ വർഷത്തേക്കാള്‍ 26 അടിയിലധികം വെള്ളം ഇടുക്കി ജലസംഭരണിയിലിപ്പോഴുണ്ട്.



2357.32 അടിക്കു മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 52 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. കാലവർഷം തുടങ്ങിയ ജൂണ്‍ ഒന്നിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.28 അടിയായിരുന്നു. ഇതുവരെ 898 മില്ലീമീറ്റർ മഴയാണ് വൃഷ്ടി പ്രദേശത്ത് പെയ്തത്. ഇതേത്തുടർന്ന് രണ്ടു മാസം കൊണ്ട് ജലനിരപ്പില്‍ 25 അടിയോളം വർധനവുണ്ടായി.


വേനല്‍ മഴ ശക്തമായപ്പോള്‍ ജലനിരപ്പ് കുറക്കാനായി ഉല്‍പ്പാദനം കൂട്ടിയിരുന്നു. മെയ് അവസാന വാരത്തില്‍ ദിവസേന 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉല്‍പ്പാദിപ്പിച്ചു. കടുത്ത വേനലിനു ശേഷം ശക്തമായ മഴ പെയ്യുമെന്ന് പ്രചനമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഉല്‍പ്പാദനം കൂട്ടിയത്. മഴ ശക്തമായതോടെ ചെറുകിട പദ്ധതികളിലെ ഉല്‍പ്പാദനം കൂട്ടുകയും മൂലമറ്റത്തെ ഉല്‍പ്പാദനം കുറക്കുകയും ചെയ്തു. ഇതാണ് ജലനിരപ്പ് കാര്യമായി ഉയരാൻ കാരണം. 2022 ല്‍ ജലനിരപ്പ് റൂള്‍ കർവിലെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിന് ഷട്ടർ ഉയർത്തേണ്ടി വന്നിരുന്നു.


എന്നാല്‍ കഴിഞ്ഞ വർഷം ഇതേ സമയം 2331 അടി വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. നിലവിലെ റൂള്‍ കർവ് അനുസരിച്ച്‌ 2379 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാം. ഏഴു ദശലക്ഷത്തോളം യൂണിറ്റ് വൈദ്യുതിയാണിപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതിതീവ്ര മഴ പെയ്താല്‍ വെള്ളം തുറന്നു വിടേണ്ടി വരിമെന്നാണ് കെഎസ്‌ഇബി യുടെ ആശങ്ക. ചെറുകിട അണക്കെട്ടുകളിലെല്ലാം പരമാവധി സംഭരണ ശേഷിക്കടുത്താണ് ജലനിരപ്പ്. ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വർഷത്തേക്കാള്‍ ഏഴടി കൂടുതലാണ്. 128 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.



Previous Post Next Post