ട്രംപുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി നല്ല ബന്ധമെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ സ്ഥാനാർഥിയായ ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഫ്ലോറിഡയിലെ ട്രംപിന്റെ എസ്റ്റേറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു.
നെതന്യാഹുവിനേയും ഭാര്യ സാറയേയും അഭിവാദ്യം ചെയ്ത് ട്രംപ് കമല ഹാരിസിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. നെത്യനാഹു വന്നു കണ്ടതിന് പിന്നാലെ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനിടെ ഗസ്സയില്‍ വൻതോതില്‍ സിവിലിയൻമാർ കൊല്ലപ്പെടുന്നതിനെ കമല ഹാരിസ് വിമർശിച്ചിരുന്നു. കമലയുടെ പ്രസ്താവന നെതന്യാഹുവിനെ അപമാനിക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.
നെതന്യാഹുവുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന റിപ്പോർട്ടുകള്‍ ട്രംപ് തള്ളി. ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി എപ്പോഴും നല്ല ബന്ധമാണ് ഉള്ളത്. തന്റെ ഭരണകാലത്താണ് തെല്‍ അവീവില്‍ നിന്ന് ജറുസലേമിക്ക് യു.എസ് എംബസി മാറ്റിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ യു.എസ് സന്ദർശനം ഗസ്സയില്‍ വേഗത്തില്‍ വെടിനിർത്തലുണ്ടാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നെതന്യാഹു പറഞ്ഞു. നേരത്തെ നെതന്യാഹുവിനെ വിമർശിച്ച് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിമർശനം.

