തിരക്കേറിയ പാതയിലെ ചതിക്കുഴി'ബൈക്കുകൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ച
ചങ്ങരംകുളം:തിരക്കേറിയ പാതയില്‍ ജെസിബി കൊണ്ട് കുഴിയെടുത്ത് മണ്ണിട്ട് മൂടിയ സ്ഥലത്ത് രൂപപ്പെട്ട കുഴിയില്‍ ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് സെമി ഹമ്പിന് സമീപത്താണ് ഈ ചതിക്കുഴി രൂപപ്പെട്ടത്.ഒരു മാസം മുമ്പാണ് ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ ബിഎസ്എന്‍എല്‍ സ്ഥാപിച്ച കേബിള്‍ പൊട്ടിയത്.പൊട്ടിയ കേബിൾ നന്നാക്കുന്നതിനാണ് വാട്ടർ അതോറിറ്റി തിരക്കേറിയ പാതയിലേക്ക് കയറി കുഴിയെടുത്തത്.കുഴി മണ്ണിട്ട് മൂടിയെങ്കിലും പൂര്‍വ്വസ്ഥിതിയില്‍ ആക്കാതെ വന്നതോടെ ഇവിടെ വാഹനങ്ങള്‍ക്ക് കെണിയൊരുക്കി തുടങ്ങി.ദീര്‍ഘദൂര വാഹനങ്ങള്‍ അടക്കം ഏത് സമയവും നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ രാത്രി ആവുന്നതോടെ അപകടങ്ങള്‍ പതിവ് കാഴ്ചയാണ്.അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം വരുന്ന ദീര്‍ഘ ദൂര വാഹനങ്ങള്‍ക്ക് സെമിഹമ്പ് തിരിച്ചറിയുന്നതിന് മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സിഗ്നല്‍ ലൈറ്റുകളോ ഇല്ലാത്തത് സെമി ഹമ്പിന് സമീപത്ത് ദിനംപ്രതി അപകടങ്ങള്‍ക്ക് കാരണമാണ്.ഇതിനിടെയാണ് തൊട്ടടുത്തായി കുഴിയെടുത്തതും അപടങ്ങള്‍ക്ക് കാരണമാകുന്നത്.തലനാരിഴക്കാണ് പലരും വലിയ അപടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്.സമീപത്തെ സിനിമാശാലയിലേക്കും സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ എത്തുന്ന വാഹനങ്ങള്‍ ഇവിടെ പലപ്പോഴും വലിയ ഗതാഗത കുരുക്കിനും കാരണമാകാറുണ്ട്.മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന പാതയോരത്ത് ഒരു തെരുവ് വിളക്കുകള്‍ പോലും ഇല്ല എന്നത് റോഡിന്റെ ദിശ അറിയുന്നതിനും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ജലജീവന്‍ പദ്ധതിക്കും,ഗെയില്‍ ഗ്യാസ് പദ്ധതിക്കും ആയി റോഡിന് ഇരുവശവും പൊളിച്ച് പൈപ്പ് ഇടാന്‍ തുടങ്ങിയതോടെ പലയിടത്തും റോഡിന് ഇരുവശവും മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്.മണ്ണ് പല സ്ഥലത്തും റോഡിലേക്ക് ഇറങ്ങി കിടക്കുന്ന അവസ്ഥയിലുമാണ്.മഴ പെയ്താല്‍ മണ്ണ് മുഴുവന്‍ റോഡിലേക്ക് ഒലിച്ചിറങ്ങുകയും പാതയോരങ്ങള്‍ മുഴുവന്‍ വലിയ ചാലുകള്‍ രൂപപ്പെടുന്ന അവസ്ഥയിലും ആവുമെന്ന് നാട്ടുകാര്‍ പറയുന്നു.ഇത് പാതയില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നും മഴ എത്തും മുമ്പ് പാതയോരങ്ങള്‍ നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.പാതയോരം മുഴുവന്‍ മണ്ണും മരച്ചില്ലകളും തെരുവോര കച്ചവടങ്ങളും നിറഞ്ഞതോടെ കാല്‍ നടയാത്രക്കാരുടെ യാത്ര മുഴുവന്‍ റോഡിലൂടെ ആണ് എന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.അടുത്ത കാലങ്ങളിലായി നിരവധി ജീവനെടുത്ത പാതയില്‍ ഇനിയൊരു ദുരന്തത്തിന് കാത്തിരിക്കുകയാണ് അധികൃതര്