കോഴിക്കോട് ഐസിയു പീഡനക്കേസ്; സമരം അവസാനിപ്പിക്കുന്നതായി അതിജീവിത

കോഴിക്കോട് ഐസിയു പീഡനക്കേസ്; സമരം അവസാനിപ്പിക്കുന്നതായി അതിജീവിത
കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതായി അതിജീവിത. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന ഐജി യുടെ ഉത്തരവില്‍ വിശ്വസിച്ചാണ് സമരം നിര്‍ത്തുന്നതെന്ന് അതിജീവിത പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നിയമപരമായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അതിജീവത കൂട്ടിച്ചേര്‍ത്തു. എല്ലാ സഹായവും ചെയ്തുതന്ന സമര സമിതിക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും അവര്‍ നന്ദി പറഞ്ഞു.

മൊഴിയെടുത്ത ഡോ. കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമാണ് അതിജീവിതയുടെ പരാതി. ശരീരത്തില്‍ കണ്ട മുറിവുകള്‍ രേഖപ്പെടുത്താന്‍ നഴ്സുമാര്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും അതിജീവിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നാണ് അതിജീവിതയുടെ പരാതി. ഗൈനക്കോളജിസ്റ്റിന്റേത് അവരുടെ നിഗമനങ്ങളെന്നും അതില്‍ വീഴ്ചയില്ലെന്നുമാണ് ഇത് അന്വേഷിച്ച മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിലാണ് അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. എന്നാല്‍ വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ നല്‍കിയ അപ്പീലില്‍ ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല. ഒപ്പം നിന്ന നഴ്സിങ് ഓഫീസര്‍ പി ബി അനിതയ്ക്കായി അതിജീവിത നേരത്തെ കണ്ണുകെട്ടി സമരം നടത്തിയിരുന്നു.
Previous Post Next Post