അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം- എ.കെ. ശശീന്ദ്രൻ
അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊർജിതമായി തുടരണമെന്നാണ് കേരളസർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി എ.കെ.
ശശീന്ദ്രൻ. ഷിരൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. തിരച്ചില്‍ കൂടുതല്‍ ഊർജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തിനുള്ളത്. ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഇത് നടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നും കുറേയേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ശ്രമങ്ങള്‍ നടത്തുന്നതിനുള്ള ആലോചനകളാണ് ജില്ലാ ഭരണകൂടവും മറ്റ് നേതൃത്വവും നടത്തുന്നത്. സ്ഥലം എം.എല്‍.എ. വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനെ കാണാതായിട്ട് ഇന്ന് (ഞായറാഴ്ച) 13 ദിവസമാവുകയാണ്. അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി പുഴയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കർണാടകയിലെ പ്രാദേശിക മുങ്ങല്‍വിദഗ്ധ സംഘമാണ് നിലവില്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്.

.jpg)