ചവിട്ടിപുറത്താക്കിയാലും കോണ്‍ഗ്രസ് വിടില്ല, കരുണാകരന് ഇനിയൊരു ചീത്തപ്പേരുണ്ടാക്കില്ല - കെ മുരളീധരൻ
കോഴിക്കോട്: ചവിട്ടിപുറത്താക്കിയാലും താൻ കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. തൃശ്ശൂർ തോല്‍വി ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്ബില്‍ പങ്കെടുക്കാതിരുന്നത്.
കെ. കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ടി.എൻ. പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്ബില്‍ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സജീവമാകും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുതിർന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാർഹമാണ്. കെ.സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കള്‍ കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കണം. അതല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വോട്ട് തിരുവനന്തപുരത്താണെന്ന് പറഞ്ഞ മുരളീധരൻ, അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കുമെന്നും ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.