ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം: രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
റായ്പുർ: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയില്‍ ഐ.ഇ.ഡി.
സ്ഫോടനമാണ് ഉണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നക്സല്‍ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്ഫോടനം. പരിക്കേറ്റ ജവാന്മാർ നിലവില്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂണ്‍ 23-ന് ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി വിഷ്ണു (35), ഉത്തർപ്രദേശില്‍നിന്നുള്ള ശൈലേന്ദ്ര (29) എന്നിവരായിരുന്നു മരിച്ചത്. സി.ആർ.പി.എഫില്‍ ഡ്രൈവറായിരുന്നു വിഷ്ണു.